Monday, 19 April 2021

ജമാഅത്ത് നിസ്കാരം: മഹത്വങ്ങൾ


സത്യവിശ്വാസിയുടെ ആരാധനാ കർമ്മങ്ങൾ എല്ലാം സമയം നിശ്ചയിക്കപ്പെട്ടതാണ്. അഞ്ചു നേരത്തെ നിർബന്ധ നിസ്കാരവും അതിൽ പെടുന്നു.ഒറ്റക്ക് നിര്‍വ്വഹിക്കുന്നതിനേക്കാള്‍ ഇരുപത്തിഏഴ് ഇരട്ടി പ്രതിഫലമാണല്ലോ ജമാഅത്ത് നിസ്‌കാരത്തിനുള്ളത്. 

ഇരുപത്തിഏഴ് തവണ ഒരു നിസ്‌കാരം ആവര്‍ത്തിച്ചാലും ഒരു ജമാഅത്തിന്റെ പുണ്യം അയാള്‍ക്ക് ലഭിക്കില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചത്. മഹാനായ സ്വഹാബി വര്യൻ   ഉബൈദുല്ലാഹിബ്‌നുഉമര്‍അല്‍ഖവാരീരി(റ)യുടെ വീട്ടില്‍ ഒരു രാത്രി അഥിതി വരികയും ആതിഥേയനായി നിന്നത് കാരണം പള്ളിയിലെ ഇശാഅ് നിസ്‌കാരം ജമാഅത്ത് കഴിഞ്ഞ് ആളുകളെല്ലാം പിരിഞ്ഞുപോവുകയും ചെയ്തു. ഏറെ ഖിന്നനായി വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഇരുപത്തിഏഴ് തവണ ഇശാഅ് ആവര്‍ത്തിച്ചുനിസ്‌കരിച്ചു. അന്നത്തെ ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്‌നം കണ്ടു; 'ഒരു കുതിരസംഘത്തോടൊപ്പം ഉബൈദുല്ലാഹ്(റ) സഞ്ചരിക്കുകയാണ്. എത്ര കടിഞ്ഞാണ്‍ പിടിച്ചിട്ടും അവര്‍ക്കൊപ്പമെത്തുന്നില്ല. എന്ത്‌കൊണ്ടിങ്ങനയെന്ന് കൂടെയുള്ള ഒരുവ്യക്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:''ഞങ്ങളിന്ന് ഇശാഅ് നിസ്‌കാരം ജമാഅത്തോടെ നിര്‍വ്വഹിച്ചവരാണ്. നിങ്ങള്‍ തനിച്ചല്ലേ നിസ്‌കരിച്ചത്''? എന്നാണ്.

വളരെ പ്രതിഫലാർഹമായ ഒരു ആരാധനാകർമമാണ് ജമാഅത്തായിട്ടുള്ള നിസ്കാരം. പ്രത്യേകിച്ച് റമളാനിൽ , കാരണം

റമളാനിലെ മുഴുവന്‍ ഫര്‍ള് നിസ്‌കാരവും ജമാഅത്തായി നിര്‍വ്വഹിക്കുന്നവന് ആ വര്‍ഷത്തെ ലൈലതുല്‍ഖദ്ര്‍ കൊണ്ട് വിജയിക്കുവാന്‍ സാധിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. 

നിർബന്ധമാക്കപ്പെട്ട അഞ്ചു നേരത്തെ നിസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കപ്പെടൽ  പ്രബലമായ അഭിപ്രായ പ്രകാരം ഫർള് കിഫായാകുന്നു. ഫർള് അയ്നാണെന്നും ശക്തിയായ സുന്നത്താണെന്നും ഇസ്ലാമിക കർമശാസ്ത്രത്തിൽ അഭിപ്രായങ്ങൾ  കാണാം.

പുരുഷന്‍മാര്‍ പള്ളിയില്‍ വെച്ചും സ്ത്രീകള്‍ വീട്ടില്‍ വെച്ചും ജമാഅത്ത് നിര്‍വ്വഹിക്കലാണ് ഏറ്റവും ശേഷ്ഠമായത്. 

സുന്നത്ത് നിസ്കാരത്തിൻ്റെ കാര്യമെടുത്താൽ ജമാ അത്ത് സുന്നത്തുള്ളതും സുന്നത്തില്ലാത്തതും നമുക്ക് കാണാൻ കഴിയുന്നതാണ്. ജുമുഅ നിസ്കാരം അതിൻ്റെ ആദ്യത്തെ റക്അത്ത് ജമാഅത്തായി നിർവഹിക്കപ്പെടൽ ജുമുഅയുടെ തന്നെ നിബന്ധനയിൽ പെട്ടതാണ്.

നബി(സ) തങ്ങൾ പറഞ്ഞു: ഒരാൾ ജമാഅത്തായി നിർവഹിക്കപ്പെടുന്ന ഫർള് നിസ്ക്കാരത്തിലേക്ക് നടന്നു പോയാൽ, അത് ഹജ്ജിന് തുല്യവും ജമാ 

അത്തായി നിർവഹിക്കപ്പെടുന്ന സുന്നത്ത് നിസ്ക്കാരത്തിലേക്ക് നടന്നു പോയാൽ അത് സുന്നതായ ഉംറയ്ക്ക് തുല്യവുമാണ്(ത്വബറാനി).


 താന്‍ ചെയ്ത തെറ്റിന്റെ തിക്തഫലമായിട്ടല്ലാതെ ഒരാളുടേയും ജമാഅത്ത് നഷ്ടപ്പെടുന്നില്ലെന്ന് മുന്‍ഗാമികള്‍ ആത്മഗതം ചെയ്യാറുണ്ടായിരുന്നു.  ഒരു ജമാഅത്തിന് ഇരുപത്തിഏഴ് ഇരട്ടി പ്രതിഫലമുള്ള ജമാഅത്ത് ശ്രദ്ധയോടെ കൊണ്ട് നടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിന് നീ അറിവ് പഠിച്ചുണ്ടാക്കണമെന്നാണ് മഹാനായ സൈനുദ്ദീന്‍മഖ്ദൂം(റ) തൻ്റെ അദ്കിയ എന്ന ഗ്രന്ഥത്തിലൂടെ ചോദിച്ചത്.


ജമാഅത്ത് നിസ്കാരം നിർ ബന്ധമാക്കപ്പെട്ടത്ത് മദീനയിൽ വെച്ചാണ് .

മക്കയിൽ വെച്ച് നിസ്കാരം നിർബന്ധമാക്കപ്പെട്ടിട്ടുണ്ടെങ്കിലും ചില തടസ്സങ്ങൾ കാരണം സ്വഹാബാക്കൾ അവരുടെ വീടുകളിൽ വെച്ച് നിസ്കാരം നിർവഹിക്കാൻ നിർബന്ധിതരായിരുന്നു.

ജമാഅത്ത് നിസ്ക്കാരം സ്വീകാര്യമാക്കുന്നതിന്‌ അതിൻ്റെതായ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. അതെല്ലാം ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വളരെ വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

ജമാഅത്ത് നിസ്കരത്തിൻ്റെ ശ്രേഷ്ഠത ലഭിക്കുന്നത് ഇമാം ഇഹ്റാമിൻ്റെ തക്ബീറിലേക്ക് പ്രവേശിച്ച ഉടനെ നാം നിസ്കാരവുമായി വ്യാപ്രതനാവണം.

ഒരാൾ നാൽപതു ദിവസം  തുടർച്ചയായി ആദ്യത്തെ തക്ബീർ ലഭിക്കുന്ന രീതിയിൽ ജമാഅത്തായി നിസ്കരിച്ചാൽ അവന്ന് നിഫാഖിൽ നന്നും നരകത്തിൽ നിന്നും മോചനം നൽകപെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്

സാമൂഹ്യ ഇടപെടലുകൾക്കും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഏറെ പ്രധാന്യം നൽകുന്ന മതമാണല്ലോ ഇസ്ലാം. ജമാഅത്തിന് പങ്കെടുക്കുന്നതിലൂടെ സത്യവിശ്വാസികൾക്ക് ഇത്തരത്തിലുള്ള നന്മകൾ കൈവരിക്കാനും സാധിക്കുന്നു.

അതു കൊണ്ട് റമദാൻ പോലെ ശ്രേഷ്ഠമാക്കപ്പെട്ട  മാസത്തിൽ ഒരു ജമാഅത്ത് പോലും നമുക്ക് നഷ്ടപ്പെടാൻ ഇടവരരുത്.

                      ഇസ്മാഈൽതാനൂർ

No comments:

Post a Comment